Conversation with K R Meera
On her new novel Khabar

12th NOVEMBER 2020
Time : 11.00 am
ജീവിതം ആരുടെയൊക്കെയൊ കൺകെട്ടുവിദ്യകളിൽ പെട്ടുപോവുന്നോ എന്ന് ഒരിക്കലെങ്കിലും സംശയിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ? പലപ്പോഴും യുക്തിയുടെ അതിർവരമ്പുകൾ ഭേദിച്ച് മുത്തശ്ശിക്കഥകളോളം അവിശ്വസനീയമായ വഴികളിലൂടെ നമ്മൾ തന്നെ നമ്മുടെ ജീവിതത്തെ ചിന്തിച്ചുകൂട്ടും.. പിന്നെയെപ്പൊഴൊ കെട്ടുപൊട്ടിയ പട്ടം പോലെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരും. ആ പാറിപ്പറക്കലുകൾ അംഗീകരിക്കുന്നതിൻ്റെയും നിരാകരിക്കുന്നതിൻ്റെയും ഇടയിൽ എവിടെയൊ, ജീവിതത്തിനു തരാതരം പോലെ പൊലിപ്പും തൊങ്ങലും ചാർത്തും – ജീവിതം നമ്മുടെ തന്നെ ആവണമെന്നില്ല, കണ്ടതോ കേട്ടതൊ ആയ ആരുടേതുമാവാം.. കാലങ്ങൾക്കപ്പുറം കൈമറിഞ്ഞു പോവുമ്പോൾ അവയിൽ പലതും മിത്തുകൾ ആവും. വിശ്വാസങ്ങൾക്ക് നൽകുന്ന മൊഴിമാറ്റങ്ങളിൽ പല കഥകളായി വഴിപിരിയും.
കെ ആർ മീരയുടെ പുതിയ നോവൽ ആയ ഖബർ, കൺകെട്ടുകളുടെയും പഴംകഥകളുടേയും ചെപ്പിലടച്ച് ഇന്നിന്റെ കഥ പറയുകയാണ്.
ചിലപ്പോഴൊക്കെ ചില കെട്ടുകഥകൾ യാഥാർത്ഥ്യങ്ങളെക്കാൾ വിശ്വസനീയമായി തീരുന്നു.
ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന ഒരു കുഞ്ഞു നോവൽ ആണ് ഖബർ. എന്നാൽ മഴ പെയ്തു തീർന്നിട്ടും മരം പെയ്യും പോലെ വായനയ്ക്ക് ശേഷവും കൺകെട്ടു വിദ്യയാലെന്നപോലെ കൂടെകൊണ്ടുപോവുന്ന ചിലതുകൂടിയുണ്ടിതിൽ. വരികൾക്കിടയിലൂടെ വായിച്ചാൽ സമകാലിക രാഷ്ട്രീയ ചിത്രവും സംഭവങ്ങളും അത്ര മോശമല്ലാത്ത രീതിയിൽ തെളിഞ്ഞു കിട്ടും. രേഖകളുടെ പിൻബലമില്ലാത്ത ഖബർ എതെന്ന് ചോദ്യമില്ല; പുരാവസ്തു സ്മാരകം പുതുക്കിപ്പണിയവേ ഒരു തൂണു വീണു മയ്യത്തായി പോയ കൺകെട്ടുകാരൻ ആരെന്ന് സംശയിക്കരുത്. ഇത് കഥയാണ്.
—–
എഴുതിയത്
ശോഭ. എ. എൻ, മനോരമ ഓൺലൈൻ.